ആവർത്തനം

OMCV Malayalam Contemporary Version
34
1 അതിനുശേഷം മോശ മോവാബ് സമതലത്തിൽനിന്ന് യെരീഹോവിനെതിരേയുള്ള നെബോ പർവതത്തിലെ പിസ്ഗായുടെ മുകളിൽ കയറി യഹോവ അവിടെവെച്ച് ഗിലെയാദുമുതൽ ദാൻവരെയും
2 നഫ്താലിദേശം മുഴുവനും മനശ്ശെയുടെയും എഫ്രയീമിന്റെയും അതിർത്തിയും പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽവരെയുള്ള യെഹൂദാദേശം മുഴുവനും
3 തെക്കേദേശവും ഈന്തപ്പനകളുടെ നഗരമായ യെരീഹോമുതൽ സോവാർവരെയുള്ള താഴ്വരകളിലെ എല്ലാ മേഖലകളും കാണിച്ചു
4 അതിനുശേഷം യഹോവ അദ്ദേഹത്തോടു കൽപ്പിച്ചു ഞാൻ നിന്റെ സന്തതികൾക്ക് ഇതു നൽകും എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥത്താൽ വാഗ്ദാനംചെയ്ത ദേശം ഇതാകുന്നു ഇതു നിന്റെ കണ്ണാലെ കാണാൻ ഞാൻ നിന്നെ അനുവദിച്ചു എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല
5 യഹോവ പറഞ്ഞതുപോലെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബിൽവെച്ചു മരിച്ചു
6 യഹോവ അവനെ മോവാബിൽ ബേത് പെയോരിന്ന് എതിർവശത്തുള്ള താഴ്വരയിൽ സംസ്കരിച്ചു എന്നാൽ ഇന്നുവരെ അദ്ദേഹത്തെ സംസ്കരിച്ച സ്ഥലം ആരും അറിയുന്നില്ല
7 മോശ മരിക്കുമ്പോൾ നൂറ്റിയിരുപതു വയസ്സുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല
8 ഇസ്രായേല്യർ മോശയെ ഓർത്ത് മോവാബ് സമതലത്തിൽ മുപ്പതുദിവസം വിലപിച്ചു അങ്ങനെ വിലാപകാലം അവസാനിച്ചു
9 നൂന്റെ മകനായ യോശുവയെ മോശ കൈവെച്ച് അനുഗ്രഹിച്ചിരുന്നതുകൊണ്ട് അദ്ദേഹം ജ്ഞാനപൂർണനായിത്തീർന്നു ഇസ്രായേൽജനം അദ്ദേഹത്തെ ശ്രദ്ധിക്കുകയും യഹോവ മോശയോടു കൽപ്പിച്ചത് അനുസരിക്കുകയും ചെയ്തു
10 യഹോവ മുഖാമുഖമായി സംസാരിച്ച ഒരു പ്രവാചകനും മോശയ്ക്കുശേഷം ഇസ്രായേലിൽ ഉണ്ടായിട്ടില്ല
11 യഹോവ അദ്ദേഹത്തെ ഈജിപ്റ്റിൽ ഫറവോന്റെയും അയാളുടെ സകല ഉദ്യോഗസ്ഥന്മാരുടെയും ദേശത്തെ സകലനിവാസികളുടെയും മുന്നിൽ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനായി നിയോഗിച്ചയച്ചു
12 എല്ലാ ഇസ്രായേല്യരും കാൺകെ മോശ പ്രദർശിപ്പിച്ച അത്യന്തശക്തിയും അദ്ദേഹം പ്രവർത്തിച്ച വിസ്മയാവഹമായ കാര്യങ്ങളുംപോലെ വേറൊന്നും മറ്റാരും ചെയ്തിട്ടില്ല

Add Note